ചെന്നൈയിലുണ്ടായ വാഹനാപകടത്തെക്കുറിച്ച് ഔദ്യോഗിക വിശദീകരണവുമായി സംഗീത സംവിധായകൻ എ.ആർ. റഹ്മാന്റെ മകൻ എ.ആർ. അമീൻ. തിങ്കളാഴ്ചയുണ്ടായ അപകടത്തിൽ പിന്നണി ഗായകനായ അമീന് പരിക്കേറ്റിരുന്നു.
ഇതിനുപിന്നാലെയാണ് അപകടത്തെക്കുറിച്ചുള്ള വിവരങ്ങൾ അമീൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.
താനല്ല വാഹനം ഓടിച്ചതെന്ന് അമീൻ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ വ്യക്തമാക്കി. എയർപോർട്ടിലേക്ക് പോകുന്ന വഴി സുഹൃത്തിന്റെ കാറിലെ പാസഞ്ചർ സീറ്റിലായിരുന്നു ഞാൻ ഉണ്ടായിരുന്നത്. ചെറിയൊരു അപകടമാണ് സംഭവിച്ചത്. ദൈവകൃപയാൽ അപകടത്തിൽപ്പെട്ട എല്ലാവരും സുരക്ഷിതരാണ്. ഞങ്ങളെ സംരക്ഷിച്ചതിന് സർവശക്തന് നന്ദി പറയുന്നു,' അമീൻ കുറിച്ചു. പ്രാർഥനകളുമായി എത്തിയ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ആരാധകർക്കും അമീൻ നന്ദി അറിയിച്ചു.
മറ്റൊരു വാഹനം സിഗ്നൽ തെറ്റിച്ചതാണ് അപകടത്തിന് കാരണമായതെന്ന് ഖദീജ റഹ്മാൻ വ്യക്തമാക്കി. സുഹൃത്ത് ഓടിച്ചിരുന്ന കാറിലെ പാസഞ്ചർ സീറ്റിലാണ് അമീൻ ഉണ്ടായിരുന്നത്. മുന്നിലുണ്ടായിരുന്ന വാഹനം റെഡ് സിഗ്നൽ മറികടന്ന് മുന്നോട്ട് എടുത്തതാണ് ചെറിയ കൂട്ടിയിടിക്ക് കാരണമായത്. ദൈവാനുഗ്രഹത്താൽ അമീനും സുഹൃത്തും എതിർവാഹനത്തിലുണ്ടായിരുന്ന ആളും സുരക്ഷിതരാണ്, ഖദീജ കുറിച്ചു. അനാവശ്യ ആശങ്കകൾ ഒഴിവാക്കാൻ വസ്തുതകൾ ഉറപ്പുവരുത്തിയ ശേഷം മാത്രം വാർത്തകൾ നൽകണമെന്നും ഖദീജ അഭ്യർഥിച്ചു.
തിങ്കളാഴ്ച പുലർച്ചെ ചെന്നൈ ഗിണ്ടിക്ക് സമീപമാണ് അപകടമുണ്ടായത്. അമീൻ സഞ്ചരിച്ചിരുന്ന എസ്യുവിയും ടാക്സി ഹാച്ച്ബാക്ക് കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.